
ഇത്തിരി നേരും ഒത്തിരി നുണയും ചേര്‍ത്തു പാകം ചെയ്ത രാഷ്ട്രീയമാണ് വര്‍ത്തമാന കാലം വിഴുങ്ങാന്‍ തരുന്നത്. മുല്ലപ്പൂ വിപ്ലവം ഒരു നുണയെന്നു പോലും ഇടയ്ക്കു തോന്നിപ്പോകുന്നു. ഏകാധിപതികളില്‍ നിന്നും ഭരണം ചെന്നെത്തുന്നത് ഭീകരരിലും സാമ്രാജ്യത കരങ്ങളിലും... ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക പറഞ്ഞ വാചകമുണ്ട്, 'ഒന്നുകില്‍ ലാദന്റെ പക്ഷം അല്ലെങ്കില്‍ അമേരിക്കന്‍ പക്ഷം.' കാസ്ട്രോ ഒഴികെയുള്ള നേതാക്കള്‍ അത് ശരിവച്ചു അമേരിക്കയോടൊപ്പം ചേര്‍ന്നു. അമേരിക്കയോടൊപ്പം നിന്നില്ലെങ്കില്‍ തങ്ങള്‍ ഭീകര പക്ഷത്തെന്നു കരുതിയാലോ എന്ന ചിന്തയാവണം അവരെ അലട്ടിയിരിക്കുക. അന്ന് കാസ്ട്രോ പറഞ്ഞത് രണ്ടു കൂട്ടരുടെയും പക്ഷത്തില്ല താന്‍ എന്ന്.. രണ്ടു പക്ഷത്തെയും വിശ്വസിക്കാന്‍ കൊള്ളില്ല. ആ സത്യം ലോകം ചെവിക്കൊണ്ടില്ല.. ലോകത്തിന്റെ നെഞ്ചില്‍ അത്തരം സത്യങ്ങള്‍ക്ക് ഇടമില്ല.. ലാദനും അമേരിക്കയും തമ്മിലെന്ത്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ .. ലാദനെ പാല് കൊടുത്ത് ഊട്ടിയതും മുപ്പതു ഡോളര്‍ വില വച്ച് അമേരിക്ക അഫ്ഘാന്‍ മുജാഹിദീന് മൈനുകള്‍ വിറ്റതും ചരിത്രത്തില്‍ അടയാളപ്പെടില്ല.. പിന്നീട്, കുഴിച്ചിട്ട മൈനുകള്‍ പൊട്ടി എത്രയോ മനുഷ്യര്‍ മരിച്ചു, എത്രയോ പേര്‍ക്ക് അംഗ വൈകല്യം നേരിട്ടു.. ഭീകര പ്രവര്‍ത്തനം പോലെ തന്നെയാണ് ഭീകരതയെ സഹായിക്കലും എന്ന് എന്തേ നാം അറിയാതെ പോകുന്നു!
മുല്ലപ്പൂ വിപ്ലവം നടന്ന ഇടങ്ങളിലേക്ക് നോക്കുക. അതിന്റെ ഗുണ ഭോക്താക്കള്‍ മത മൌലിക വാദികളും സാമ്രാജ്യത്വവുമാണ്. ഏതൊരു ഭീകരതയുടെയും പരിസരത്തു സാമ്രാജ്യത്വ നിഴലുണ്ട്. അവര്‍ക്ക് എളുപ്പം ഭീകരരുമായി കൈകോര്‍ക്കാം.
ഭാരതം ഒരു വിപ്ലവത്തിന് കാതോര്‍ക്കുന്നു.. ഹസാരെയുടെ സമരം അത്തരത്തില്‍ ഒന്നുമാത്രം.. ഭാരതത്തില്‍ പലയിടങ്ങളില്‍ നടന്നു വരുന്ന സമരങ്ങള്‍ ... രാഷ്ട്രീയ പിന്‍ബലമില്ലാത്ത അത്തരം സമരങ്ങളുടെ അമരത്ത് മത മൌലിക, തീവ്രവാദികള്‍ക്ക് എളുപ്പം കയറിപ്പറ്റാം. അറേബ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടെങ്കില്‍ ഭാരതത്തില്‍ ഹൈന്ദവ ഫാസിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടായി മാറും.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വിപ്ലവത്തിന്റെ കടിഞ്ഞാണ്‍ ഇടതു പക്ഷ കരങ്ങളില്‍ ചെന്ന് ചേരണം. അതൊരിക്കലും നവ ഇടതു പക്ഷത്തിന്റെ കരങ്ങളില്‍ ആയിക്കൂടാ. നവ ഇടതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും സാമ്രാജ്യത്വ മത മൌലിക ശക്തികളുമായി കൂട്ട് കൂടുന്നുണ്ട്. ഇടതുപക്ഷം പാര്‍ലമെന്ററി വ്യാമോഹം ഉപേക്ഷിച്ച് ജനപക്ഷത്തു അണിനിരക്കുക.. അല്ലാത്ത പക്ഷം ഇരുട്ടിലേക്ക് രാജ്യത്തെ പൂര്‍ണമായും എറിഞ്ഞു കൊടുക്കലാവും ഫലം..

കിണറിന്റെ അടിത്തട്ടിലേക്കെന്ന പോലെ എന്റെ ഹൃദയത്തിലേക്ക് നീ കുഴിച്ചു കുഴിച്ചിറങ്ങി. വരണ്ട മണ്ണും , പാറകളും... ഓരോ കൊത്തും എന്നില്‍ വേദന. ചിലപ്പോള്‍ ഇടുക്കം കൂടിയ മരവിപ്പും...
തിരക്ക് പിടിച്ചാണ് പണി തുടര്‍ന്നത്,
എത്രയോ കാലത്തെ തേടലിനൊടുവില്‍ നിനക്കൊരു ഇടം കിട്ടിയപ്പോള്‍ എത്രയും വേഗം ജലം കണ്ടെത്താനുള്ള ആവേശം.
എനിക്കും അതേ ആവേശമായിരുന്നല്ലോ.
ഒരേ താളത്തില്‍ ,
ഒരേ വേഗത്തില്‍ തമ്മില്‍ തമ്മിലും കുഴിച്ചു കൊണ്ടിരുന്നു.
എന്റെ കനം കൂടിയ ഹൃദയം ചുരത്തുന്നത്...
പുറപ്പെട്ട ഇടം ഓര്‍മയില്ല.
സഞ്ചരിച്ച പാതകളും.
പ്രണയാഗ്നിയില്‍ ഉരുകിയ ഹൃദയം പഴയ അവസ്ഥ പ്രാപിക്കുമോ എന്തോ.
മുന്നോട്ടുള്ള സഞ്ചാരത്തില്‍ സഞ്ചാരി പിന്തിരിഞ്ഞു നോക്കുമോ എന്തോ.
ഇലകള്‍ക്കിടയില്‍ ഉടലാകെ മറച്ചു മീര ഇരിക്കുമ്പോള്‍ എന്റെ ഹൃദയം ആളാതിരിക്കുന്നത് എങ്ങനെ.
ചിലപ്പോള്‍ മെഴുകുതിരി നാളത്തില്‍ കാറ്റ് പിടിക്കും പോലെ..
ഉറവകള്‍ ,
ജലത്തിന്റെ കുതിപ്പ്.
മണ്ണിന്റെ ഞരമ്പിലൂടെ നാമിപ്പോള്‍ ഒഴുകി കൊണ്ടിരിക്കുന്നു.

മലകളില്‍ നിന്നും കുതിക്കുന്ന ജലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ചിലപ്പോള്‍ ഒഴുകുമ്പോള്‍ കരയോട് ചൊല്ലാറുണ്ട്, നിന്നിലെത്താന്‍ നോട്ട നോമ്പിനെ കുറിച്ച്. അനുഭവിച്ച കരളുരുക്കത്തെ കുറിച്ചും...
ഹൃദയത്തില്‍ പെയ്യാന്‍ കൊടുമ്പിരി കൊണ്ട പ്രണയം നിന്നിലേക്കൊഴുകുമ്പോള്‍ ആ സ്വരമുണ്ടോ എന്ന് നിരീക്ഷിച്ചു.
കണ്ണിമാങ്ങ പെറുക്കി നിന്ന കുട്ടികളില്‍ പാഞ്ഞുവന്ന വേനല്‍ മഴയുടെ സംഗീതം.
ജലം ഏതൊക്കെ ഇടങ്ങള്‍ താണ്ടി ഒഴുകട്ടെ, കരകള്‍ തോറും നിശബ്ദവും അല്ലാതെയും.
അത് ജലമല്ലാതാവില്ല.
അവിടെയൊരു മീര ഉണ്ടെങ്കില്‍ ;
ആ മീര എന്നെ തിരിച്ചറിയാതിരിക്കില്ല.
ഞാന്‍ നിശബ്ദം വിളിക്കുമ്പോള്‍ മീര മുഖം തിരിക്കില്ല..
നിലം തൊടാതെ സഞ്ചരിക്കുന്നുണ്ട്, ഹൃദയം. വായുവില്‍ അശേഷം ഭാരം കൊടുക്കാതെ വീശുന്ന ചിറകുകളും.
കുറിക്കും മുമ്പ് വിരലുകള്‍ അറിയുന്നില്ല,
എന്താണ് പിറക്കാന്‍ പോകുന്നതെന്ന്.
പിറവി കാത്തു കിടക്കുന്ന പദത്തിന്
ആകാശം കാണാതിരിക്കാന്‍ ആവില്ലല്ലോ.
മഴയ്ക്ക് പെയ്യാതിരിക്കാന്‍ ആവാത്തത് പോലെ.
പ്രണയത്തിനും...
മഴ പെയ്തില്ലെങ്കില്‍
കാര്‍മേഘം പൊട്ടി പോകുമെന്ന് പുലര്‍ക്കാല ചിന്ത.
പ്രണയം പെയ്തില്ലെങ്കിലോ,
ഒരുവേള മരവിച്ചു പോകുമായിരിക്കാം.
പിന്നെ പ്രാവുകള്‍ക്ക് കൊത്തി പറിക്കാന്‍ ഇടം നഷ്ടപ്പെടുകയും...
ഇനിയെന്റെ കിനാവുകളില്‍ വരണ്ടുണങ്ങിയ വയലുകളില്ല. ഉണങ്ങിയ കുതിര ചാണകം ചിത്രം വരച്ച നിരത്തുകളില്ല.
വയലറ്റ് വേഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുന്ന നീ മാത്രം.

മുറിവിന്റെ ചാറില്‍ പ്രണയം തുള്ളി തുളുമ്പുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ തൂങ്ങുന്ന മൌനം... കനം കൂടിയതും എന്നാല്‍ ഒട്ടും ഭാരം അനുഭവപ്പെടാതെയും നീ.
ചെരുപ്പുകളുടെ കിരുകിരുപ്പ് നീ വെറുക്കുന്നുണ്ട്.
നിന്റെ മൌനത്തെ മുറിക്കുന്ന എന്തിനെയും ശപിക്കുകയും.
ഉള്ളിലേക്ക് ഏതൊക്കെയോ പഴുതാര പുളച്ചില്‍ പോലെ ... ചിലപ്പോള്‍ ഭാഷയ്ക്ക് വഴങ്ങാത്തൊരു സങ്കടം. ഒരിക്കല്‍ കുറിച്ചത് പോലെ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം കണക്കെ നീ.
എന്റെ കണ്ണുകളില്‍ നിന്റെ മുഖം. അക്ഷരങ്ങളില്‍ അക്ഷരം ലയിച്ചുണ്ടാവുന്ന വെട്ടം. അത് നീ തന്നെയെന്നു നിനക്ക് മുമ്പേ അറിഞ്ഞത്.
ആരാണ് ഈ വീഥിയില്‍ ആദ്യമായി മൌനം മുറിക്കുക?
നീയോ ഞാനോ?
ഇന്ന് പൂത്ത വാകയില്‍ എന്റെ കൂട്ടുകാരിയുടെ നനവൂറുന്ന നയനങ്ങള്‍ .. കടന്നു പോകുന്ന കാറ്റില്‍ നിന്റെ പുഞ്ചിരി.
പ്രണയമേ, ഈ രാത്രി നിന്റെ മൌനം പൂത്തു നില്‍ക്കുന്നു. തീരത്ത് അലസം വരുന്ന തിരകള്‍ പോലെ നിന്റെ സാന്നിധ്യവും. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി കപ്പല്‍ .. ഞാനീ ഹൃദയ തീരത്ത് പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..
എന്നില്‍ നിന്നും അടര്‍ന്നു പോയ ഹൃദയം കണ്ടെടുക്കാന്‍ നീ വേണം.. നീയൊരു സൂചിയും നൂലുമായി എന്നില്‍ തയ്ച്ചു കയറുന്നത് അനുഭവിക്കാന്‍ ഈ തീരത്തെ അന്തന്തമായ നില്‍പ്പ്. അല്ലയോ ലബനോന്‍ കാരീ, ഇന്ന് നിന്റെ പാതയില്‍ ഒലിവു മരങ്ങള്‍ മഞ്ഞു ചൂടിയിരുന്നോ. എന്റെ കുതിരകള്‍ വീഞ്ഞുമായി അതുവഴി കടന്നു പോയോ.
നിന്റെ പൂങ്കാവനത്തില്‍ ഇന്ന് ലില്ലി ചെടികള്‍ നിരന്നിരിക്കാം. അതുകൊണ്ടാണല്ലോ നീ ഇതുവഴി വരാന്‍ മടിക്കുന്നത്.
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു, നീളന്‍ കോട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞു പാളികള്‍ ..
എന്റെ ഹൃദയത്തിന്റെ ചുവരുകള്‍ വിണ്ടു കീറി,
അതുവഴി തുളഞ്ഞിറങ്ങിയ സൂര്യ രശ്മികള്‍ ..

മാമൂല്‍ ധാരണകളെ പറിച്ചെറിയുന്ന പ്രണയകഥാഖ്യാനമാണ് എന്റെ മുന്നിരിക്കുന്ന ഈ മാനുസ്‌ക്രിപ്റ്റിലുള്ളത്. മാനുസ്‌ക്രിപ്‌റ്റെന്ന് എടുത്തുപറയാനൊരു കാരണമുണ്ട്. കൈകൊണ്ടല്ലാതെ എഴുതാനാവാത്ത ഒരു കഥയാണ്, അല്ലെങ്കില്‍ ആഖ്യാനമാണ് ' ആത്മായനത്തിന്റെ തമ്പുകള്‍' . ഇതിന് അവതാരികയെഴുതാന്‍ കൃതഹസ്തനായ എം. കെ. ഖരീം എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഊഹം പോലുമില്ല. ഞാന്‍ അംഗീകാരമുള്ള എഴുത്തുകാരനല്ല. സാഹിത്യത്തിന്റെ മഹാക്ഷേത്രത്തില്‍ എവിടെയെങ്കിലും കയറിയിരിക്കാനുള്ളയോഗ്യതയൊന്നും ആരും എനിക്ക് നല്കിയിട്ടില്ല; അത് ഇടത്തുള്ളവരായാലും വലത്തുള്ളവരായാലും. അപ്പോള്‍ എന്തിനാണ് ഖരീമിനെ പോലെ ലബ്ധപ്രതിഷ്ഠനായ ഒരു നോവലിസ്റ്റ്, കൈരളി അറ്റ്‌ലസ് അവാര്‍ഡും ഒ. വി. വിജയന്‍ അവാര്‍ഡും നേടിയ ഒരാള്‍ എന്നെ അവതാരികാകാരനായി കണ്ടെത്തുന്നത്?
അവിടെയാണ് ഈ നോവലിലെ വിഗ്രഹധ്വംസനം ഞാന്‍ കാണുന്നത്. ഞാന്‍ ഒരു സ്ഥിരം വായനക്കാരനാണ്. ചേതന്‍ ഭഗത്തിന്റെ അവസാനത്തെ പൈങ്കിളിയും ഞാന്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. വായിക്കാന്‍നിയോഗമുള്ള പലരുടെ കൂട്ടത്തില്‍ ഒരാളായതിനാല്‍ അങ്ങനെ ചെയ്യുന്നു.. അത്തരം രചനകള്‍പോലും, വായിച്ച ഉടനെ മറന്നുപോവുന്ന രചനകള്‍പോലും, വായിക്കുകയെന്ന നിയോഗം സ്വയം ഏറ്റെടുത്ത ഒരാളാണ് ഞാനെന്നര്‍ത്ഥം. അതൊരനര്‍ത്ഥമാണ് താനും. പക്ഷേ ഈയനര്‍ത്ഥത്തില്‍നിന്ന് ഉണ്ടായ ഒരു നേട്ടമാണ് ഈ അവതരണകര്‍മ്മം. വായനക്കാരുടെ പക്ഷത്തുനിന്ന് നോവലിനെ കാണുന്ന ഒരാളെന്നനിലയിലാവണം ഖരീം അവതാരികയെഴുതാന്‍ എന്നെ ചുമതലപ്പെടുത്തിയത്. നോക്കൂ, വായനക്കാരുടെ പക്ഷമറിഞ്ഞ് നോവലെഴുതാന്‍ എം. മുകുന്ദന്‍ തയ്യാറെടുക്കുന്ന കാലമാണിത്.
ഈ നോവല്‍ ഒരുപ്രണയകഥാഖ്യാനമാണ്. രമണന് ശേഷം മലയാളത്തില്‍ പ്രണയം വീണ്ടും ജീവിതവുമായി ലയിച്ചുചേരുകയാണ്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള അപൂര്‍വ്വമായ ഒരുപ്രണയാനുഭവം. പ്രായത്തിനും പദവിക്കുമപ്പുറം പ്രണയാനുഭവം തീക്ഷ്ണവും തീവ്രവുമായിത്തീരുന്ന നോവലാണ് എം. കെ. ഖരീമിന്റെ ഏറ്റവും പുതിയ ഈ കൃതി. വിശ്വം മുഴുവന്‍ രണ്ടു ബിന്ദുക്കളായി ചുരുങ്ങുന്നു. അവലയിച്ചുചേരുന്നു. സൂഫികളുടെ ആത്മലയത്തിന്റെ ധ്വനി ഈ രചനയില്‍ പൂവിടരുന്നപോലെ കേള്‍ക്കാവുന്നു.
അതെ, സൂഫികള്‍ക്ക് സവിശേഷമായ പ്രണയമാണ് ഈ രചനയുടെ സവിശേഷത. സൂഫികള്‍ക്ക് ജീവിതം മുഴുവന്‍ പ്രണയാനുഭവമാണ്. റൂമിയുടെ ജീവിതം ഇതിനു നല്ല ഉദാഹരണമാണ്. അപ്പോഴും ഒരു സൂഫിയും ജീവിതത്തില്‍നിന്ന് ഒളിച്ചോടുകയില്ല. അയാള്‍ രമണന്റെ വിഡ്ഢിത്തം കാണിക്കുകയില്ല. കാരണം, സൂഫിയില്‍ ആസക്തി പരിത്യാഗമായി പരിണമിക്കുകയാണ്. അതോ മറിച്ചോ? നിങ്ങള്‍ ഒരു സാധാരണ കാമുകനായിക്കൊള്ളട്ടെ, സൂഫിസം നിങ്ങളില്‍ ചേക്കേറുകയാണെങ്കില്‍ നിങ്ങളുടെ അനുരാഗം ദൃഢവും ശക്തവുമായി പരിണമിക്കും. നിങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനാണെങ്കില്‍ സൂഫിസം നിങ്ങളിലെ പ്രതിബദ്ധതയെ ദൃഢതരമാക്കും. യോദ്ധാവിനെ ജേതാവാക്കുന്ന വിദ്യയാണ് സൂഫിസം എന്നൊന്നും ഇതിനര്‍ത്ഥമില്ല.
സമാധാനം എന്നത് കേവലം അലങ്കാരമല്ലെന്നും ജീവിതത്തിന്റെ അര്‍ത്ഥം തന്നെയാണെന്നും അതിനു സ്‌നേഹം കൂടിയേ കഴിയൂ എന്നും, സ്‌നേഹം ഉണ്ടാവാനുള്ളപോരാട്ടം നടക്കണമെന്നുമാണ് ഖരീം സംപ്രേഷണം ചെയ്യാനാഗ്രഹിക്കുന്ന സന്ദേശം.
' സൂഫികള്‍. യോഗികള്‍ ഏതുരാജ്യക്കാര്‍ ആവട്ടെ, ഏതുഭാഷസംസാരിക്കട്ടെ, ഏതേതുകാലങ്ങളിലായി ഉടലുകളിലൂടെ സഞ്ചരിക്കട്ടെ, അവര്‍ ചിന്തിക്കുന്നത്, സംസാരിക്കുന്നത് അറിവിനെ കുറിച്ച്, സ്‌നേഹത്തെയും പരാശക്തിയെയും കുറിച്ച്.. അതില്‍ ആവര്‍ത്തനമുണട്, സ്‌നേഹിക്കുക എന്നതു തന്നെ ആവര്‍ത്തനമല്ലേ?' സ്‌നേഹത്തിന്റെ ഈ നിത്യാവര്‍ത്തനമാണ് വിശ്വസാഹിത്യത്തിലെ എല്ലാ മഹാരചനകളിലും ആത്യന്തികമായി കാണാവുന്നത്.
ജിഹാദിനെ കുറിച്ചുള്ള ചില ആശയങ്ങള്‍ ഖരീമിന്റെ കഥാപാത്രം പലപ്പോഴായി പറയുന്നുണ്ട്. അവയില്‍ എനിക്ക് യോജിക്കാനാവാത്തകാര്യങ്ങളുണ്ടെന്ന് പറയട്ടെ. ലൗജിഹാദ് എന്ന പ്രചാരവേല തികച്ചും ഹീനമായ ഒരാരോപണവും ജിഹാദ് ആത്മശുദ്ധിക്കുവേണ്ടിയാണെന്ന ആശയം അതിരുകവിഞ്ഞ അവകാശവാദവും ആണെന്നേ ഞാന്‍ പറയൂ. ലൗജിഹാദിന്റെ ഇരയായിരുന്നു കമലാസുരയ്യ എന്ന വാദം ചില അസഹിഷ്ണുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം എന്ന ആശയത്തിന് സാമാന്യമായി എതിരാണ് ഞാന്‍, അത് ഏത് മതത്തിലേക്കായാലും. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി അബ്ദുള്ളയായി മാറി, കാണാന്‍ ചെല്ലുമ്പോള്‍ കുഞ്ഞരക്കാര്‍ പ്രകടിപ്പിക്കുന്ന ആ മനോഭാവമാണ് മതപരിവര്‍ത്തനത്തോട് എനിക്കുള്ളത്. അതിനര്‍ത്ഥം ഒരു വിശ്വാസപ്രമാണം തനിക്ക് അഹിതമായാല്‍ ആവ്യക്തി അതില്‍തന്നെ തുടര്‍ന്നുകൊള്ളണമെന്നല്ല. കമലാദാസിനെ പോലെ ഉയര്‍ന്ന സര്‍ഗ്ഗാത്മകതയും ധൈഷണികതയുമുള്ളൊരാള്‍ തന്റെ വിശ്വാസത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് സ്വന്തം മനസ്സാക്ഷിയുടെ തീരുമാനമാണെന്ന് വിട്ടുകൊടുക്കുന്നതാണ് യുക്തി. മാത്രമല്ല, നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജാതിയും മതവും നോക്കിയുള്ള അനുരാഗങ്ങളേ നടക്കാവൂ എന്ന ശാഠ്യം ഒട്ടും പ്രായോഗികവുമല്ല. പക്ഷേ , ഇതൊന്നും അസഹിഷ്ണുക്കളുടെ മത്ത് കുറയ്ക്കാന്‍പോന്ന ന്യായങ്ങളാവില്ല, തീര്‍ച്ച.
അനല്‍ ഹഖ് എന്ന കഥയെഴുതിയതിനു ബഷീറിനോട് മതമൗലികവാദം ഒരിക്കലും ക്ഷമിച്ചിരുന്നില്ലെന്നോര്‍മ്മിക്കുക. സംഘടിതമതങ്ങള്‍ക്ക് അദൈ്വതം അംഗീകരിക്കാനാവില്ല. സൂഫിസമാവട്ടെ , അല്പമൊരളവിലെങ്കിലും അദൈ്വതമാണ് താനും. പ്രണയിയുമായുള്ളതാദാത്മ്യം തന്നെയാണ് സൂഫിസം. അവിടെ ജാതിമതങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല.
എന്നാല്‍ ഇന്നത്തെ ലോകസാഹചര്യത്തിലും എന്നും ജിഹാദ് എന്നാല്‍ യുദ്ധം തന്നെയായിരുന്നുവെന്ന് കാണാന്‍പ്രയാസമില്ല. ഒസാമാബ്ന്‍ ലാദന്‍ നടത്തുന്നപോരാണ് ജിഹാദ് എന്ന് സാമാന്യ സമൂഹം ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഖുര്‍ ആനിലും അവിശ്വാസികള്‍്‌ക്കെതിരായ പോരാട്ടം തന്നെയാണ് ജിഹാദ്. സൈനികമായപോരാട്ടം മാത്രമല്ല, ആശയപരമായ പോരാട്ടവും അതില്‍ ഉള്‍പ്പെടും. അതായത് , പ്രധാനമായും അത് സൈനികമായ പോരാട്ടം തന്നെയാണ്. അത് കൊണ്ടാണ് ജിഹാദ് എന്നാല്‍ ആത്മശുദ്ധീകരണമാണെന്ന വാദം അതിരുകവിഞ്ഞ അവകാശവാദമാണെന്ന് പറയേണ്ടിവന്നത്.
ഇത്രയും പറയുന്നത്, ആത്മായനങ്ങളുടെ തമ്പുകള്‍ ജിഹാദിനനുകൂലമായ നോവലായതുകൊണ്ടല്ല. സമാധാനത്തിനുവേണ്ടിയുള്ള ഏറ്റവും അര്‍ത്ഥവത്തായ രചനയാണത്. ജാതിമതങ്ങള്‍, വംശവര്‍ണ്ണങ്ങള്‍ക്കും അതീതമായ ഉദാത്തമായ സ്‌നേഹമാണ് ഈ നോവലിലൂടെ ഖരീം മനുഷ്യരാശിക്കുനല്കുന്നത്.
ആത്മായനത്തിന്റെ തമ്പുകള്‍ നോവലാണ്, ദാര്‍ശനികകൃതിയോ മതശാസ്ത്രവ്യാഖ്യാനമോ അല്ല. രണ്ടുകഥാപത്രങ്ങളുടെ ഹൃദയൈക്യത്തിന്റെ പ്രഘോഷണമാണ് ഈ കൃതി. ഉടല്‍ അപ്രധാനമാവുന്ന ആത്മൈക്യമാണ് ഖരീം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്. ഉടല്‍ മാത്രമല്ല, സാധാരണ മട്ടിലുള്ള വ്യാകരണം പോലും ഈ ആത്മൈക്യത്തിനു മുന്നില്‍ അപ്രധാനമാണെന്ന് കാണാം. ചിലവാക്യങ്ങള്‍ പൂര്‍ണമാവാതെ നില്ക്കുകയാണ്. ആ അപൂര്‍ണതയാണ് ഈ ഭാവോന്മീലനത്തിന്റെ വ്യാകരണം. ' പാടത്തു നില്ക്കുന്ന കൊക്കില്‍ നമ്മെ വായിച്ചിട്ടുണ്ട്. മേഘങ്ങളില്‍, മഴയിലും താമരയിലും അതേ വായന.' ഈ ഉദ്ധരണിയിലെ രണ്ടാം വാക്യം അപൂര്‍ണമാണ്. പക്ഷേ ഈയപൂര്‍ണതയോടെയാണ് അതിലെ സൗന്ദര്യം പൂര്‍ണമാവുന്നത്.
ഈ നോവല്‍ വളരെ ചാരിതാര്‍ത്ഥ്യത്തോടെ മലയാളികളുടെ സമക്ഷം അവതരിപ്പിച്ചുകൊള്ളട്ടെ. ഇത് അവതരിപ്പിക്കുവാനുള്ള അവസരം നല്കിയതിന് നോവലിസ്റ്റിനോട് അഗാധമായ നന്ദി അറിയിച്ചുകൊള്ളട്ടെ.
സി.പി. അബൂബക്കര്‍, തണല്‍, മേപ്പയൂര്‍
209 നവംബര്‍ 30.

പുരാതനമായ തെരുവില്‍ ബാക്കി നിര്‍ത്തിയ സംസാരം ... പൊടിപാറുന്ന കാറ്റും വ്യസനം പേറുന്ന മഞ്ഞും. സ്ഥലനാമം വ്യര്‍ത്ഥമെന്നു കരുതിയിട്ടോ ഓര്‍മയില്‍ തങ്ങാതെ.
വരകളും കുറികളും മാത്രം, എങ്കിലും അതിനു എന്തെല്ലാം അര്‍ഥങ്ങള്‍ ... നമുക്കന്നു എന്തിലും അര്‍ഥങ്ങള്‍ ഉണ്ടായിരുന്നല്ലോ! യാത്രയുടെ ഏതു കടവിലാണ് അര്‍ഥങ്ങള്‍ നഷ്ടമായത്...
വെല്ലുവിളിയായി ഉയര്‍ന്ന അഹങ്കാരം ഇല്ലാത്ത വലുപ്പം അഭിനയിച്ചു ഫലിപ്പിച്ചു.
അരങ്ങുകള്‍ പലതു മാറി,
വേഷങ്ങള്‍ കൊഴിയുകയും.
ഋതുക്കള്‍ മാറി മാറി ...
അന്ന് നീ കുറിച്ച പ്രണയം, പുതിയ കാലത്ത് വായിക്കാന്‍ ആവാതെ.
എന്റെ പാതയില്‍ മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു. മരം കൊണ്ട് പണിത ഉയരം കുറഞ്ഞ കുടിലിന്റെ വരാന്തയില്‍ നീ ഒരു ഗ്ലാസ് വീഞ്ഞുമായി നില്‍ക്കുന്നു.
കടന്നു പോകുന്ന സഞ്ചാരികളില്‍ നീ തേടുന്നത് എന്നെയോ..
എന്നിട്ടും മുഖാമുഖം എത്തുമ്പോള്‍ നിന്റെ ചോദ്യം,
മീരക്ക് സുഖമല്ലേ?
ഉടല്‍ ധരിക്കുമ്പോള്‍ അതെന്നും തന്റേതെന്ന തോന്നല്‍ . എന്നുമതില്‍ വസിക്കാമെന്ന അഹങ്കാരം...
യാത്രകളില്‍ ഉടലുകള്‍ പലതു കൊഴിയുന്നു. ഉള്ളിത്തോട് ഊരിപോകും പോലെ.. ആത്മലയത്തില്‍ ബിംബങ്ങള്‍ നഷ്ടപ്പെടുന്നു, പേരും.
കാംബിലെത്തുമ്പോള്‍ ഉള്ളിയില്ലാതാവും പോലെ ആത്മാവെന്ന സത്യം.
എങ്കിലും,
കാണാവുന്ന അത്രയും ദൂരേക്ക് നോട്ടമയച്ചു നില്‍ക്കുന്നു... നീ മാത്രമെന്നില്‍ എന്നറിയുമ്പോഴും പിന്നെയും അറിയാന്‍ ബാക്കി.
ഉള്ളിന്റെയുള്ളില്‍ തടാകം സൃഷ്ടിച്ചു നീരാടുകയും.
തടാകമായി മാറുകയും,
ജലമെന്ന തിരിച്ചറിവിലേക്കും.


